• ഇയാസ് ചൂരല്‍മല

അരികുചേര്‍ന്നിരുന്നു
മധുരം വിളമ്പും
പൂവിതളുകളില്‍
അസൂയ വെച്ചാണവള്‍
വിരിഞ്ഞു വന്നത്

വര്‍ണ്ണം ചാലിച്ച
ചിറകുകള്‍ക്കായ്
വിരുന്നൊരുക്കാനവള്‍ക്കും
ഒത്തിരി തിടുക്കമായിരുന്നു

ആദ്യമായ് മധുരം
പൊടിഞ്ഞപ്പോള്‍
അരികില്‍ വന്നിരുന്ന
വര്‍ണ്ണ ശലഭത്തെ
കാറ്റിന്‍ ചിറകിലേറി
കിന്നാരം പറഞ്ഞു
വിരുന്നു വിളിച്ചു

കുഞ്ഞുവയറു വീര്‍ത്തു
ചുണ്ടിലായ് മധുരം പൂത്തു
കൂടെ നൃത്തം ചവിട്ടി
തിരികെ പറക്കുമ്പോള്‍
നാളെയും തിരഞ്ഞെത്തുമെന്ന്
അവളും നിനച്ചു

വറ്റിയ ഇതളില്‍
നേരം വെളുക്കും മുന്നേ
തേന്‍ നിറച്ചവള്‍
തഴുകും കാറ്റിലേറി
തിരഞ്ഞു തുടങ്ങി

നീല വര്‍ണ്ണം ചാലിച്ച
ചിറകിലൊക്കെയും
പ്രതീക്ഷ നിറച്ചു…
അരികില്‍ വിശന്നെത്തിയ
പുതുമുഖങ്ങളിലൊക്കെയും
കാറ്റിനെ കൂട്ടുപിടിച്ചു
അകലം പാലിച്ചു

അവളില്‍ നുരഞ്ഞിടും
തേന്‍ തുള്ളികള്‍
ഗര്‍ഭം ധരിച്ചപ്പോള്‍
അരികിലായ് വാടിയ
പൂ അവളിലായ് ചൊന്നു

കാത്തിരിപ്പതു
അസ്തമിപ്പിച്ചീടുക
അരികു ചേര്‍ന്നിടും
ചിറകിലൊക്കെയും
കളങ്കമില്ലാതെ വിരുന്നൂട്ടിടുക

ഒരു പൂവും
ഒരു ചിറകിനാല്‍
മാത്രം ഉണ്ടതില്ല,
ഊട്ടിയതുമില്ല..!