എനിക്കിന്നൊരു വിലാസമുണ്ട്
ആദ്യമലയാളി ട്രാന്‍സ്‌ജെന്‍ഡര്‍
ന്യൂസ് റീഡറും മോഡലുമായ അയിഷയുടെ കഥ
- അയിഷ ഡൂഡില്‍
നാം ഏറ്റവും കൂടുതല്‍ അഭിമുഖീകരിച്ചിരിക്കുന്ന ചോദ്യങ്ങളിലൊന്നാവാം നീയാരാണ് എന്നത്. ഞാനാരെന്ന് തേടിയലഞ്ഞ ബുദ്ധനെയും ശങ്കരനേയും നാം വായിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഞാന്‍ ആരെന്ന് തേടിയലഞ്ഞ് അവസാനം ഞാന്‍ എന്റെ യഥാര്‍ത്ഥ വിലാസത്തിലെത്തിച്ചേര്‍ന്ന കഥ നിങ്ങളോട് പങ്കുവെക്കാനാണ് ഞാന്‍ ഈ വരികള്‍ എഴുതുന്നത്.
സലീംകുമാറിന്റെ കഥാപാത്രം ഒരു സിനിമയില്‍ പറഞ്ഞ വാചകങ്ങള്‍ കടമെടുത്താല്‍ ‘ശരിക്കുമുള്ള ഞാന്‍ ഇതല്ല,….. ആ ഞാന്‍ മറ്റെവിടെയോയാണ്….’ ഇപ്പോള്‍ ഞാന്‍ അറിയപ്പെടുന്നത് അയിഷയെന്ന പേരിലാണ്. അയിഷ ഡൂഡില്‍. പഴയപേര്…. അല്ലെങ്കില്‍ പഴയപേരറിഞ്ഞിട്ടെന്തിനാണല്ലേ.. അയിഷ അയിഷ തന്നെയായിരിക്കട്ടെ.
ഉമ്മയും വാപ്പയും മൂന്ന് ഇത്താത്തമാരുമടങ്ങുന്ന ഒരു യാഥാസ്ഥിതിക കുടുംബത്തിലായിരുന്നു എന്റെ ജനനം. ജനിക്കുമ്പോള്‍ ഞാനൊരു ആണായിരുന്നു. പിന്നീട് എന്റെ ശരീരഭാഷയിലും പെരുമാറ്റത്തിലും മാറ്റങ്ങള്‍ വന്നുതുടങ്ങിയതോടെ എന്നെ കൂട്ടുകാരും നാട്ടുകാരും ഒമ്പതെന്ന് ചൊല്ലിവിളിച്ചു. അന്നെനിക്ക് അതെന്താണെന്ന് മനസിലാക്കാന്‍ പോലുമായില്ല. ചീത്തവാക്കാണവരെന്നെ വിളിക്കുന്നതെന്നും കളിയാക്കലാണ് ഉദ്ദേശമെന്നും മനയിലായിതുടങ്ങിയപ്പോള്‍ അതെനിക്ക് വലിയ വേദന സമ്മാനിക്കാന്‍ തുടങ്ങി.
നീ ഞങ്ങളുടെ ഒപ്പം നടക്കാറില്ലല്ലോ.. ഫുള്‍ ടൈം പെണ്‍കുട്ടികളുടെ ഒപ്പം… സ്‌കൂളില്‍ കൂട്ടുകാരും കളിയാക്കാനാരംഭിച്ചു. പക്ഷെ, എനിക്ക് മാറാന്‍ കഴിഞ്ഞില്ല. സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ചാല്‍ ആണായി മാറുമെന്ന ചിന്തയില്‍ നിന്നാവണം വീട്ടുകാര്‍ വാപ്പയുടെ ചേട്ടന്റെ മകനെ വരുത്തി. പക്ഷെ, എനിക്ക് ആദ്യമൊന്നും അതിന് കഴിഞ്ഞില്ല. വീണും എണീറ്റും അടികൊണ്ടും അവസാനം അത് പഠിച്ചെടുത്തു. ഇത്താത്ത മാരോടൊത്ത് കല്ലുകളിച്ചും ഒളിച്ചുകളിച്ചും നടന്ന എന്നെ ആണാക്കിമാറ്റാന്‍ വാപ്പയുടെ അടുത്തശ്രമം ആണ്‍കുട്ടികള്‍ കളിക്കുന്ന ക്രിക്കറ്റ്ഗ്രൗണ്ടിലേക്കയക്കലായരുന്നു. നിരവധി കുട്ടികള്‍ കളിച്ചുവിയര്‍ത്ത് വിശ്രമിക്കുന്ന തെങ്ങിന്‍ തടിയില്‍ ഇരുത്തി വാപ്പമടങ്ങിയാല്‍ ഞാന്‍ അവിടുന്ന് രക്ഷപെടും. അങ്ങനെ ആ ശ്രമവും പാളി. എനിക്കെന്നും ഇത്താത്തമാരുടെയൊപ്പമുള്ള കളികളായിരുന്നു ഇഷ്ടം. അയല്‍ വീടുകളിലോ പുറത്തോ കളിക്കാന്‍ പോയില്ല.

AYISHA DOODLE
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്ക് എന്റെ സ്വത്വത്തെക്കുറിച്ചുള്ള ആശങ്കകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊന്നും ചിന്തിക്കാനാകാതെ ഞാനാരെന്ന് തേടി എന്റെ മനസ് അലഞ്ഞു. ആണ്‍കുട്ടികളെ കാണുമ്പോള്‍ തന്നെ ഉള്ളില്‍ എന്തെന്നില്ലാത്ത ഒരു വികാരം. അതെന്താണെന്ന് മനസിലാക്കാന്‍ പോലുമായിരുന്നില്ല. പെണ്‍കുട്ടികളുമായി മാത്രം സൗഹൃദം. അന്നത്തെ എന്റെ ഉറ്റചങ്ങാതി എന്നെപ്പോലെ ഒരാളായിരുന്നു(പേര് വെളിപ്പെടുത്തുന്നില്ല). ആ ചങ്ങാതിയുടെ സാന്നിധ്യം എനിക്ക് കൂടുതല്‍ കരുത്തുനല്‍കി. ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന നാളുകള്‍ മറക്കാനാവാത്തതായി മാറി. ഒറ്റപ്പെടലില്‍ നിന്നുള്ള ആശ്വാസമായിരുന്നു അവന്‍.
അധ്യാപകരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും പരിഹാസങ്ങളും ചൂഷണങ്ങളും ഏറ്റുവാങ്ങേണ്ടിവന്ന കാലമായിരുന്നു സ്‌കൂള്‍ പഠനകാലം. അത് പഠനത്തെയും മുന്നോട്ടുള്ള യാത്രയേയും ബാധിച്ചു. പത്താം തരത്തില്‍ മാര്‍ക്ക് കുറഞ്ഞു. പിന്നീടുള്ള പഠനം പാരലല്‍ കോളേജിലായി. അവിടെയും ഇതേ അവസ്ഥതന്നെ തുടര്‍ന്നു.
അതിരാവിലെ വീട്ടുജോലികള്‍ക്ക് ശേഷം ഭിക്ഷാടനം. തിരികെ ഉച്ചക്കെത്തി ഭക്ഷണം കഴിച്ച് വീണ്ടും ഇറങ്ങും. ആ യാത്ര വൈന്‍ ഷോപ്പുകളിലേക്കാണ്. തിരികെയെത്തുമ്പോള്‍ എട്ടുമണിയാകും. വിട്ടുചെലവിനുള്ള പണം നല്‍കി ബാക്കി സ്വരുക്കൂട്ടിവെക്കും. എങ്ങനെയും പൂര്‍ണ്ണമായി സ്ത്രീയായി മാറുകയായിരുന്നു ലക്ഷ്യം.
ബിരുദപഠനം പൂര്‍ത്തിയായ ശേഷം നിരവധിയിടങ്ങള്‍ ജോലി ചെയ്തു. ഇതിനിടയില്‍ നിരവധി പ്രണയ ബന്ധങ്ങളുമുണ്ടായി. താങ്ങായി കൂടെ നില്‍ക്കുമെന്നു കരുതിയവരെല്ലാം വഴിയിലുപേക്ഷിച്ചു. പിന്നീട് പൂര്‍ണമായി ഒരു സ്ത്രീയായി മാറണമെന്ന ചിന്തയായി. കേരളത്തിന്റെ സാഹചര്യങ്ങളും ഒറ്റപ്പെടലും സ്ത്രീയായി മാറാനുള്ള ത്വരയും നാടുവിടാന്‍ പ്രേരിപ്പിച്ചു. കേരളത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നാടുവിടുന്ന കാലമായിരുന്നു അത്. ജീവന്‍ഭയന്നായിരുന്നു പലരുടേയും പലായനം. അങ്ങനെ നാടുവിട്ട് കോയമ്പത്തൂര്‍ എത്തിയ എന്നെ അഞ്ജലി അമീര്‍ ചേലയായി(മകള്‍) സ്വീകരിച്ചു. അവിടെ എന്നെക്കൂടാതെ നിരവധി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ടായിരുന്നു. പിന്നീട് ജോലിക്കായി ശ്രമം തുടങ്ങി. പരാജയമയിരുന്നു ഫലം. ജീവിക്കാനായി ഭിക്ഷയാചിച്ച് തെരുവിലിറങ്ങേണ്ട അവസ്ഥവരെ വന്നു.
അതിരാവിലെ വീട്ടുജോലികള്‍ക്ക് ശേഷം ഭിക്ഷാടനം. തിരികെ ഉച്ചക്കെത്തി ഭക്ഷണം കഴിച്ച് വീണ്ടും ഇറങ്ങും. ആ യാത്ര വൈന്‍ ഷോപ്പുകളിലേക്കാണ്. തിരികെയെത്തുമ്പോള്‍ എട്ടുമണിയാകും. വിട്ടുചെലവിനുള്ള പണം നല്‍കി ബാക്കി സ്വരുക്കൂട്ടിവെക്കും. എങ്ങനെയും പൂര്‍ണ്ണമായി സ്ത്രീയായി മാറുകയായിരുന്നു ലക്ഷ്യം.
അങ്ങനെ അവസാനം ആ സുദിനം വന്നെത്തി. ഞാനും ഒരു സ്ത്രീയായി മാറി. കോയമ്പത്തൂര്‍ സിംഹനെല്ലൂരിലെ വേല ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ വെച്ച ഡോക്ടര്‍ ചോദിച്ചു ”പേടിയുണ്ടോ ആയിഷക്ക്” . ഞാന്‍ പറഞ്ഞു, ”പൂര്‍ണ്ണ സ്ത്രീയായി മാറാന്‍ ഞാനെന്തിന് ഭയക്കണം.”
അങ്ങനെ ഡോക്ടറുടെ വിളി കാതില്‍ പതിഞ്ഞപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഞാനൊരു സ്ത്രീയായി മാറിയിരിക്കുന്നു.
എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവുന്നതിനലും അപ്പുറമായിരുന്നു. റൂമിലേക്ക് മാറ്റി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കടുത്ത വേദന ആരംഭിച്ചു. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരം കഠിനമായ വേദന. ആശുപത്രിയിലും വീട്ടിലും ആസ്വാസമായി എന്നെ ശുശ്രൂഷിച്ചത് ഗുരുഭായ് (ചേച്ചി) മിയ ആയിരുന്നു.
തിരികെ കേരളത്തലേക്കെത്തണമെന്ന മോഹം മനസിലുണ്ടായിരുന്നതിനാല്‍ കൊച്ചിയിലേക്ക് താമസം മാറ്റി. ഹാസ്യകല എന്ന മിമിക്രി ട്രൂപ്പില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ നിരവധി ഹൃസ്വ ചിത്രങ്ങളിലും അഭിനയിച്ചു. തുടര്‍ന്ന് ജീവന്‍ ടിവി എന്നെയും കൂട്ടുകാരികളെക്കുറിച്ചും ഒരു പ്രോഗ്രാം ചെയ്തു. അതിന് ശേഷം ഒരു ഒഡീഷനിലൂടെ വാര്‍ത്താ അവതാരകയായി ആഴ്ചവട്ടം എന്ന പ്രേഗ്രാമിലേക്ക് തെരഞ്ഞെടുത്തു. അങ്ങനെ ആദ്യത്തെ മലയാളി ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്താ അവതാരകയായി ഞാന്‍. പ്രതിസന്ധികളുടെ ഘോഷയാത്രകള്‍ താണ്ടിയാണ് ഞാനിന്നിവിടെ നില്‍ക്കുന്നത്.
ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട്. അഭിനയവും സാമൂഹിക പ്രവര്‍ത്തനവുമായി ഞാന്‍ ഇവിടെത്തന്നെയുണ്ട്. മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല ഞങ്ങള്‍. സമൂഹത്തിലെ ഏതൊരുവനെപ്പോലെയും നഗരഗ്രാമ വ്യത്യാസമില്ലാതെ പുറത്തിറങ്ങാനും ജോലിചെയ്യാനുമുള്ള സ്വാതന്ത്ര്യത്തിനായാണ് ഞങ്ങളുടെ പോരാട്ടം. ഞങ്ങളും നിങ്ങളിലൊരുവളാണെന്ന് കരുതിയാല്‍ അവസാനിക്കുന്നതാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോടുള്ള മലയാളി സമൂഹത്തിന്റെ തൊട്ടുകൂടായ്മ മനോഭാവം. നമ്മളൊന്നാണ്. നീയാണ് ഞാന്‍…